നിർമ്മാണ തൊഴിലാളി ക്ഷേമനിധിയുടെ ആറു കോടി 72 ലക്ഷം രൂപ ട്രഷറിയിൽ നിന്നും നഷ്ടപ്പെട്ടതിൽ സമഗ്ര അന്വേഷണം വേണം – തമ്പി കണ്ണാടൻ

കൊച്ചി: തിരുവനന്തപുരം ട്രഷറിയിൽ കേരള കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധിയുടെ എസ് .ടി.എസ്. ബി.അക്കൗണ്ടിൽ നിക്ഷേപിച്ചിരുന്ന 25 കോടി അഞ്ചു ലക്ഷത്തി 98 ആയിരത്തി 203 രൂപയിൽ ആറു കോടി 72 ലക്ഷം രൂപ ട്രഷറിയുടെ അക്കൗണ്ടിൽ നിന്നും കാണാതായ തിനെക്കുറിച്ച് സർക്കാർ സമഗ്ര അന്വേഷണം നടത്താൻ തയ്യാറാകണമെന്ന് കേരള കെട്ടിട നിർമ്മാണ തൊഴിലാളി കോൺഗ്രസ് (കെ.കെ.എൻ.ടി.സി.) സംസ്ഥാന പ്രസിഡന്റും ക്ഷേമനിധി ബോർഡിന്റെ ഡയറക്ടറുമായ കെ .പി .തമ്പി കണ്ണാടൻ ആവശ്യപ്പെട്ടു.

വിവിധ സ്ഥാപനങ്ങളും വ്യക്തികളും നിർമാണ പ്രവർത്തനം നടത്തിയ തിന്റെ സെസ്സിനത്തിൽ ക്ഷേമനിധി ബോർഡിന് നൽകിയിട്ടുള്ള ബില്ലുകൾ മാറി സൂക്ഷിച്ച നിക്ഷേപത്തിൽ നിന്നാണ് ഇത് നഷ്ടപ്പെട്ടിട്ടുള്ളത്. 2019ൽ ഇത് ബോർഡിന്റെ ശ്രദ്ധയിൽപ്പെടുകയും ഗൗരവമായി ചർച്ചചെയ്യുകയും വിശദമായി അന്വേഷണം നടത്തി അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു. അദ്ദേഹം നടത്തിയ അന്വേഷണത്തിൽ ട്രഷറിയിലെ ക്ഷേമനിധി യുടെ അക്കൗണ്ടിലെ സ്റ്റേറ്റുമെന്റ്കൾ മുഴുവൻ നീക്കം ചെയ്തിരിക്കുന്നതായാണ് കണ്ടത്. ഇതുസംബന്ധിച്ച് ആധികാരികമായി ട്രഷറിക്ക് കത്തുനൽകി സ്റ്റേറ്റ് മെന്റ് ആവശ്യപ്പെട്ടു. അതിന് ട്രഷറിയിൽ നിന്നും ലഭിച്ച സ്റ്റേറ്റ്മെന്റ് നേരത്തെ തന്നിരുന്ന സ്റ്റേറ്റ് മെന്റുമായി യാതൊരു ബന്ധവും ഇല്ലാത്തതായിരുന്നു
ക്ഷേമനിധിക്ക് വരുന്ന ബില്ലുകൾ മാറി അക്കൗണ്ട് വരവ് വെക്കുമ്പോൾ തുക യോടൊപ്പം അടച്ച സ്ഥാപനത്തിന്റെ അല്ലങ്കിൽ വ്യക്തിയുടെ വിവരങ്ങളും റിക്കാർഡുകളിൽ ഉൾപ്പെടുത്തേണ്ടതാണ്. അതു ട്രഷറി ചെയ്തിട്ടില്ല. ഒരേ കാലയളവിൽ വിവിധ ടി .എസ് .ബി. അക്കൗണ്ട് സ്റ്റേറ്റ്മെന്റ്കൾ ഒരേ തീയ്യതിയിൽ തന്നെ വ്യത്യസ്ത ക്ലോസിംഗ് ബാലൻസ്കൾ രേഖപ്പെടുത്തിയതായി കണ്ടു.

ക്ഷേമനിധി ബോർഡ് യോഗം ഇത് വളരെ ഗൗരവമായി കാണുകയും ചെയർമാൻ കെ. വി. ജോസ്ബഹുമാനപ്പെട്ട ധനകാര്യ മന്ത്രിക്ക് വിശദമായ പരാതിക്കത്ത് നൽകുകയും ചെയ്തു.
ട്രഷറിയിലെ സോഫ്റ്റ്‌വെയർ ശരിയല്ല എന്നും അതു നിർമ്മിച്ച എൻ ഐ സി യുടെ വിദഗ്ധ അഭിപ്രായം തേടണമെന്നും ബോർഡ് ആവശ്യപ്പെട്ടു. അന്നേ ക്ഷേമനിധിയുടെ പരാതി മുഖവിലക്കെടുത്തി രുന്നെങ്കിൽ ഇന്ന് ട്രഷറിയിൽ ഉണ്ടായ വെട്ടിപ്പ് നടക്കില്ലായിരുന്നുവെന്നും തമ്പി കണ്ണാടൻ ചൂണ്ടിക്കാട്ടുന്നു.

ചോര നീരാക്കി പണിയെടുക്കുന്ന നിർമ്മാണ തൊഴിലാളികളുടെ ക്ഷേമത്തിനായുള്ള കരുതൽധനമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഇതിന്റെ ഗൗരവം മനസ്സിലാക്കി ഇപ്പോൾ ട്രഷറിയിൽ ഉണ്ടായ കൊള്ളയെ സംബന്ധിച്ച് അന്വേഷണം നടക്കുമ്പോൾ നിർമ്മാണ തൊഴിലാളി ക്ഷേമ നിധിയിൽ നിന്നും നഷ്ടപ്പെട്ട ആറു കോടി 72 ലക്ഷം രൂപ യുടേത് കൂടി അന്വേഷിക്കുകയും കുറ്റക്കാരെ കണ്ടെത്തി ക്ഷേമനിധിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു നൽകുന്നതിനുള്ള നടപടി അടിയന്തിരമായി ബഹുമാനപ്പെട്ട മുഖ്യമന്ത്രിയിൽ നിന്ന് ഉണ്ടാവണമെന്നും കെ.കെ.എൻ.ടി.സി. സംസ്ഥാന പ്രസിഡൻ്റ് കെ.പി. കണ്ണാടൻ തുടർന്നു പറഞ്ഞു.