ആലപ്പുഴ : പക്ഷിപ്പനിയിൽ നാലുജില്ലകളിൽ കൊന്നൊടുക്കിയത് 78,051 പക്ഷികളെ. രോഗ പ്രഭവകേന്ദ്രത്തിന്റെ ഒരുകിലോമീറ്റർ ചുറ്റളവിൽ താറാവ്, കോഴി, വളർത്തുപക്ഷി, കാടക്കുഞ്ഞുങ്ങൾ എന്നിങ്ങനെയാണ് കൊന്നത്. 767 മുട്ടയും 1644 കിലോ തീറ്റയും നശിപ്പിച്ചിട്ടുണ്ട്. പനിബാധിച്ച് 12,919 പക്ഷികൾ ചത്തു.
തീറ്റ, തീറ്റപ്പാത്രങ്ങൾ, മുട്ട, മുട്ട സൂക്ഷിക്കുന്ന ട്രേ, മരുന്നുകൾ എന്നിവയെല്ലാം സുരക്ഷിതമായാണ് സംസ്‌കരിക്കുന്നത്. ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലായിരുന്നു പക്ഷികളിൽ എച്ച്5 എൻ1 വൈറസ് ബാധ. ആലപ്പുഴയിൽ ഹരിപ്പാട്, കരുവാറ്റ, പുറക്കാട്, വണ്ടാനം എ ബ്ലോക്ക് പാടശേഖരം, നഗരസഭ വാർഡ് എട്ട് തിരുമല, കോട്ടയം ജില്ലയിൽ ആർപ്പൂക്കര വാർഡ് രണ്ട്, ഒമ്പത്, നാല്, കല്ലറ, തിരുവനന്തപുരം പെരുങ്ങൂഴി അഴൂർ, കോഴിക്കോട് ചാത്തമംഗലം റീജണൽ പൗൾട്രി ഫാം എന്നിവിടങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. 14 കർഷകർക്ക് നഷ്‌ടമുണ്ടായി.
ചാത്തമംഗലം പൗൾട്രിഫാമിൽ മാത്രം 3900 കോഴികളെ കൊന്നൊടുക്കി. ഗ്രാമശ്രീ, ഗ്രാമപ്രിയ, കലിംഗ ബ്രൗൺ, ഓർണമെന്റൽ ഇനത്തിൽപ്പെട്ട കോഴികളെയാണ് കൊന്നത്. ആലപ്പുഴയിലാണ് പക്ഷിപ്പനി കൂടുതൽ റിപ്പോർട്ട് ചെയ്‌തത്. ആലപ്പുഴ, കോട്ടയം ജില്ലകളിൽ നിലവിൽ പക്ഷിപ്പനി ബാധിതമേഖലയുണ്ട്. ഇവിടെ മുൻകരുതലും ശക്തമാക്കി. ഇതുവരെയുള്ള നഷ്‌ടപരിഹാരം കണക്കാക്കി. വരുംദിവസങ്ങളിൽ വിതരണംചെയ്യും.
