സ്വിസ് പൂട്ട് പൊളിച്ച് കാസെമിറോ, ബ്രസീൽ പ്രീ ക്വാർട്ടറിൽ

ദോഹ: ആശങ്കകള്‍ക്കൊടുവില്‍ ബ്രസീല്‍. ആദ്യമൊന്ന് തപ്പിത്തടഞ്ഞു. പിന്നെയൊരു ഗോള്‍ വാര്‍ പിടികൂടി. പക്ഷേ, മഞ്ഞക്കിളികള്‍ ഒടുവില്‍ അത്ഭുതം കാട്ടി. കണക്കുകള്‍ തെറ്റിക്കാതെ പ്രീക്വാര്‍ട്ടറിലേയ്ക്ക് ചിറകുവിരിച്ചു പറന്നു. മുന്നേറ്റക്കാര്‍ പരാജയപ്പെട്ടിടത്ത് ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ കാസെമിറോ തൊടുത്ത ബുളളറ്റ് വല ഭേദിച്ചപ്പോള്‍ ലോകകപ്പ് ഗ്രൂപ്പ് ജിയില്‍ തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ബ്രസീല്‍ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. പ്രതിരോധം കൊണ്ട് കരുത്തു കാട്ടുകയും ഒറ്റപ്പെട്ട ആക്രമണം കൊണ്ട് ചിലപ്പോഴൊക്കെ വിറപ്പിക്കുകയും ചെയ്ത സ്വിറ്റ്സര്‍ലഡിനെ ഈയൊരൊറ്റ ഗോളിന് മറികടന്നാണ് ബ്രസീല്‍ അവസാന പതിനാറില്‍ ഒരാളായത്. ഗോള്‍ മഴ യഥേഷ്ടം കണ്ട ദിവസം ഗോളിലേയ്ക്കുള്ള വഴിമറന്ന മട്ടില്‍ ഗതിതെറ്റിയലഞ്ഞാണ് ഒടുവില്‍ ബ്രസീല്‍ ജയം സ്വന്തമാക്കിയത്.

സ്ട്രൈക്കര്‍മാര്‍ അവസരങ്ങള്‍ തുലയ്ക്കുന്നത് കണ്ട് നിരാശപൂണ്ട സമനിലയിലേയ്ക്ക് നീങ്ങിയ മത്സരത്തിന്റെ എണ്‍പത്തിമൂന്നാം മിനിറ്റിലായിരുന്നു കാസെമിരോയുടെ വെടിയുണ്ട് നെറ്റ് സ്വിസ് വല പിളര്‍ത്തിയത്. ബോക്സില്‍ നിന്ന് തൊടുത്ത വലങ്കാല്‍ ഹാഫ് വോളി അകഞ്ചിയുടെ ദേഹത്ത് ഒന്നുരഞ്ഞ് ഗോളിയെ സ്തംബ്ധനാക്കി വലയില്‍ കയറുകയായിരുന്നു. നേരത്തെ വിനീഷ്യസ് ജൂനിയര്‍ ഒരു വല കുലുക്കിയെങ്കിലും റിച്ചാര്‍ലിസണ്‍ ഓഫ് ആയതിനെ തുടര്‍ന്ന് അത് പാഴായി.

പ്രതിഭാധനരായ കളിക്കാരുമായി തുടര്‍ച്ചയായ രണ്ടാം വിജയത്തിനിറങ്ങിയ ബ്രസീലിനെ ആദ്യ പകുതിയില്‍ സമനിലയില്‍ തളച്ച് സ്വിറ്റ്‌സര്‍ലന്‍ഡ്. വിരസമായ ആദ്യ പകുതിയില്‍ നാമമാത്രമായ അവസരങ്ങള്‍ മാത്രമാണ് ഇരുടീമുകള്‍ക്കും നേടാനായത്.64-ാം മിനിറ്റില്‍ ബ്രസീല്‍ ഗോളടിച്ചെങ്കിലും വാറിന്റെ സഹായത്തോടെ റഫറി ഓഫ് സൈഡ് വിളിച്ചു. കാസെമിറോയുടെ പാസില്‍ വിനീഷ്യസ് ജൂനിയറാണ് വലകുലുക്കിയത്. ഗോള്‍ അനുവദിക്കുകയും ചെയ്തു. പിന്നീട് വാറിലൂടെ രംഗം പുനഃപരിശോധിച്ചപ്പോള്‍ റഫറി ഗോള്‍ നിരസിച്ചു.എന്നാല്‍ ബ്രസീല്‍ ആരാധകരെ സന്തോഷക്കൊടുമുടിയിലെത്തിച്ചുകൊണ്ട് കാസെമിറോ കാനറികള്‍ക്ക് വേണ്ടി ഗോളടിച്ചു. മത്സരത്തിന്റെ 83-ാം മിനിറ്റിലാണ് മിഡ്ഫീല്‍ഡ് ജനറല്‍ പന്ത് വലയിലേക്ക് അടിച്ചുകയറ്റിയത്.

വിനീഷ്യസ് ജൂനിയര്‍ തുടങ്ങിവെച്ച മുന്നേറ്റമാണ് ഗോളില്‍ കലാശിച്ചത്. വിനീഷ്യസ് നല്‍കിയ പാസ് റോഡ്രിഗോ കാസെമിറോയ്ക്ക് മറിച്ചുനല്‍കി. കിട്ടിയ അവസരം മുതലെടുത്ത കാസെമിറോ തൊടുത്തുവിട്ട വെടിയുണ്ട പോലുള്ള ഷോട്ട് സ്വിസ് പ്രതിരോധം ഭേദിച്ച് ഗോള്‍വല കീറി. ബ്രസീല്‍ ക്യാമ്പില്‍ വിജയപ്രതീക്ഷ പരന്നു.മത്സരത്തിന്റെ ഇന്‍ജുറി ടൈമില്‍ ഗോളിക്കാനുള്ള സുവര്‍ണാവസരം വിനീഷ്യസ് പാഴാക്കി. ഗോള്‍കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ ഗോളടിക്കാന്‍ അവസരമുണ്ടായിട്ടും താരം അത് പാഴാക്കി. തൊട്ടുപിന്നാലെ റോഡ്രിഗോയും അതുപോലെയൊരു മികച്ച അവസരം തുലച്ചു. പിന്നാലെ കാസെമിറോ നേടിയ ഏകഗോളിന്റെ ബലത്തില്‍ കാനറികള്‍ പ്രീ ക്വാര്‍ട്ടറിലേക്ക് കടന്നു. ആദ്യ മത്സരത്തില്‍ ബ്രസീല്‍ സെര്‍ബിയയെ പരാജയപ്പെടുത്തിയിരുന്നു.