കൊവിഡ് 19 നാം തളരില്ല മുന്നോട്ടുതന്നെ മുഖ്യമന്ത്രി
കൊവിഡ് 19 സൃഷ്‌ടിച്ച സാമ്പത്തിക പ്രതിസന്ധികള്‍ക്ക് ഇടയിലും നിശ്ചയിച്ചുറപ്പിച്ച വികസന-സാമൂഹ്യ ക്ഷേമ പരിപാടികളില്‍ വിട്ടുവീഴ്ച്ചയില്ലാതെ മുന്നോട്ട് പോകുവാന്‍ തന്നെയാണ് കേരളം ശ്രമിക്കുന്നത്. സാമ്പത്തിക രംഗത്ത് ഉത്തേജനം നല്‍കുവാന്‍ സര്‍ക്കാര്‍ ചിലവഴിക്കുന്ന ഓരോ രൂപയ്ക്കും കഴിയും എന്ന തിരിച്ചറിവിന്‍റെ ഭാഗം കൂടിയാണ് ഇത്.
പ്രളയ പുനര്‍നിര്‍മാണത്തിന്‍റെ ഭാഗമായി നമ്മുടെ ഗ്രാമീണ റോഡുകള്‍ പുനര്‍നിര്‍മ്മിക്കുന്ന 'മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി' പുതുവത്സരത്തില്‍ പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതിയുടെ ആദ്യ ഘട്ടം നടപ്പാക്കുന്നതിനായി 354.59 കോടി രൂപ വിനിയോഗിക്കുന്നതിനു ഭരണാനുമതി നൽകിക്കഴിഞ്ഞു.
വൻകിട ഹൈവേകൾ മാത്രം മുൻനിർത്തി നടപ്പിലാക്കുന്ന റോഡ് വികസനമല്ല, മറിച്ച് അതോടൊപ്പം ഗ്രാമങ്ങളിലെ ഗതാഗത സൗകര്യവും കൂടെ മികവുറ്റതാക്കുന്ന നയത്തിനാണ് സർക്കാർ രൂപം നൽകിയിരിക്കുന്നത്. അതിൻ്റെ ഭാഗമായാണ് കേരളത്തിലെ ഗ്രാമീണ റോഡുകളുടെ നവീകരണത്തിനായി 'മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി' ആവിഷ്കരിച്ചത്.
961.264 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും ഈ പദ്ധതിയ്ക്കായി അനുവദിച്ചിട്ടുണ്ട്. 2,011 റോഡുകളുടെ പൂർത്തീകരണത്തിനായാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്ന തുക ചിലവഴിക്കുക.