കണ്ണൂർ: മുഖ്യമന്ത്രി ഭരിക്കുന്ന ആഭ്യന്തരവകുപ്പിൻ്റെ അവിഭാജ്യ ഘടകമായ പോലീസിനെതിരെ സിപിഎമ്മിൻ്റെ രണ്ടു കേന്ദ്ര കമ്മിറ്റിയംഗങ്ങൾ രംഗത്തുവന്നതു പാർട്ടിക്കുള്ളിൽ പുതിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. എന്നാൽ പോലീസിനെതിരെ താൻ മാത്രമല്ല, മുഖ്യമന്ത്രിയും വിമർശിച്ചിട്ടുണ്ടെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി ചൂണ്ടിക്കാട്ടി. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ശ്രീമതി.
എൽഡിഎഫ് ഭരണത്തിലിരിക്കെ സിപിഎം കേന്ദ്ര കമ്മിറ്റിയംഗങ്ങൾ പോലീസിനെ വിമർശിച്ചു രംഗത്തെത്തിയത് അസാധാരണ സാഹചര്യമാണ് സൃഷ്ടിച്ചത്. സംഭവം വിവാദമായതിനെ തുടർന്ന് കേരളത്തിലെ പോലീസ് സ്‌ക്വാട്ട്‌ലാൻഡ് യാർഡിനെക്കാൾ മികച്ചതാണെന്നു പറഞ്ഞ് പുകഴ്ത്താനും പി കെ ശ്രീമതി പറയാൻ മറന്നില്ല. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ കൈകാര്യം ചെയ്യുന്ന ആഭ്യന്തരവകുപ്പിനെതിരെ സ്വന്തം പാർട്ടിയിലെ കേന്ദ്ര കമ്മിറ്റിയംഗം തന്നെ രംഗത്തുവന്നത് സിപിഎമ്മിനുള്ളിലും ചർച്ചയായിട്ടുണ്ട്.
നേരത്തെ സംസ്ഥാന പോലീസിനെ സിപിഐ നേതാവ് ആനി രാജ വിമർശിച്ചത് സിപിഎം നേതാക്കളെ ചൊടിപ്പിച്ചിരുന്നു. ഇതിനു കടുത്ത ഭാഷയിലെ മറുപടിയാണ് എം എം മണിയടക്കമുള്ള നേതാക്കൾ പറഞ്ഞത്. ആനി രാജയെപ്പോലെ തന്നെ സംസ്ഥാന പോലീസിനെതിരെ കടുത്ത വിമർശനമഴിച്ചുവിട്ട പി കെ ശ്രീമതിയോട് ഇക്കാര്യത്തിൽ പാർട്ടി വിശദീകരണം തേടുമെന്നാണ് സൂചന.
