മലയാളിയായ നഴ്‌സും രണ്ട് കുട്ടികളും ബ്രിട്ടനില്‍ കൊല്ലപ്പെട്ടു; ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയില്‍

ലണ്ടന്‍: മലയാളിയായ നഴ്‌സും രണ്ട് കുട്ടികളും ബ്രിട്ടണില്‍ കൊല്ലപ്പെട്ടു. നോര്‍ത്താംപടണ്‍ഷയറിയെ കെറ്റൈറിംഗിലാണ് സംഭവം നടന്നത്. ആരാണ് മരിച്ചതെന്ന് സംബന്ധിച്ചുള്ള പേര് വിവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. കണ്ണൂര്‍ സ്വദേശികളാണ് കൊല്ലപ്പെട്ടതെന്നാണ് സൂചന. മലയാളി നഴ്‌സും ഇവരുടെ ആറും നാലും വയസുള്ള മക്കളുമാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഒരു വര്‍ഷം മുമ്പാണ് കുടുംബം യു കെയില്‍ എത്തിയത്.

സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് യുവതി കൊല്ലപ്പെട്ട നിലയിലും കുട്ടികള്‍ മാരകമായി പരിക്കേറ്റ നിലയിലായിരുന്നു. കുട്ടികളെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കെറ്റിംഗ് ജനറല്‍ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു യുവതി.

മലയാളികളുടെ കൊലപാതകത്തില്‍ ഞെട്ടിയിരിക്കുകയാണ് ബ്രിട്ടനിലെ മലയാളി സമൂഹം. സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. അടുത്ത സുഹൃത്തുക്കള്‍ക്ക് പോലും സംഭവത്തിന്റെ വിശദാംശങ്ങള്‍ അറിയില്ല. യുവതി രാവിലെ ആശുപത്രിയില്‍ എത്താത്തിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ടതാണെന്ന് കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി വാതില്‍ തകര്‍ത്താണ് അകത്തേക്ക് പ്രവേശിച്ചത്. മക്കളില്‍ ഒരാള്‍ ആണ്‍കുട്ടിയും മറ്റൊരാള്‍ പെണ്‍കുട്ടിയുമാണ്.ഞെട്ടിപ്പിക്കുന്ന സംഭവത്തെ കുറിച്ച് കൂടുതല്‍ പറയാന്‍ വാക്കുകളില്ലെന്ന് പൊലീസ് സൂപ്രണ്ട് സ്റ്റീവ് ഫ്രീമാന്‍ പറഞ്ഞു. വിദഗ്ദരുടെ സംഘം അന്വേഷണവുമായി മുന്നോട്ടു പോകുന്നുണ്ട്. എന്തെങ്കിലും വിവരം അറിയുന്നവര്‍ പൊലീസിനെ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ മാത്രമാണ് മരണകാരണം എന്താണെന്ന് വ്യക്തമാകുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.