കോട്ടയം: പാലാ സെന്റ് തോമസ് കോളജില്‍ സഹപാഠിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതിന് പിന്നില്‍ പ്രണയപ്പകയെന്ന് പ്രതിയുടെ മൊഴി. നിതിനയുമായി രണ്ടുവര്‍ഷമായി പ്രണയത്തിലായിരുന്നു. അടുത്തിടെയായി നിഥിന അല്‍പം അകല്‍ച്ച കാണിച്ചിരുന്നതായി പ്രതി പൊലീസിനോട് സമ്മതിച്ചു.
സ്വയം കൈത്തണ്ട മുറിച്ച് പെണ്‍കുട്ടിയെ ഭയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പേപ്പര്‍ കട്ടര്‍ കൈയില്‍ കരുതിയത്. അതോടെ സ്‌നേഹം ബന്ധം നിലനിര്‍ത്താനാകുമെന്ന് പ്രതീഷിച്ചിരുന്നതായും അഭിഷേക് നല്‍കിയ മൊഴിയില്‍ പറയുന്നു.
എന്നാല്‍ പരീക്ഷ കഴിഞ്ഞ് ഇറങ്ങിയ നിഥിനയുമായുള്ള സംസാരം വഴക്കായി. അതിനിടെ സെക്യൂരിറ്റി ഓഫീസര്‍ ഓടിയെത്തുകയും ചെയ്തു. പെട്ടന്നുണ്ടായ പ്രകോപനത്തില്‍ കഴുത്തിലെ ഞരമ്ബ് മുറിയ്ക്കുകയായിരുന്നെന്നാണ് അഭിഷേക് പൊലീസിന് നല്‍കിയ മൊഴി.
കോളജ് ഗേറ്റിന് 50 മീറ്റര്‍ അകലെവച്ചായിരുന്നു വിദ്യാര്‍ഥിനിയുടെ അരുംകൊല. മൂന്നാം വര്‍ഷ ഫുഡ് പ്രോസസിങ് ടെക്‌നോളജി വിദ്യാര്‍ഥികളാണ് കൊല്ലപ്പെട്ട നിഥിനയും പ്രതി അഭിഷേകും. വെള്ളിയാഴ്ച, സപ്ലിമെന്ററി പരീക്ഷ എഴുതുന്നതിന് എത്തിയതാണ് ഇരുവരും. ഉച്ചയ്ക്ക് പരീക്ഷ അവസാനിച്ചതിനു പിന്നാലെ അഭിഷേക് നിഥിനയെ പേപ്പര്‍ കട്ടര്‍ കത്തി കൊണ്ടു കഴുത്തറുത്തു കൊലപ്പെടുത്തുകയായിരുന്നു.
അതേസമയം കോളജ് ഗ്രൗണ്ടിനു സമീപം അഭിഷേക് ബൈജുവും നിഥിനമോളും തമ്മില്‍ വഴക്കിട്ടെന്ന് സുരക്ഷാ ജീവനക്കാരന്‍ പറഞ്ഞു. പെട്ടെന്ന് അഭിഷേക്, നിഥിനയെ കഴുത്തില്‍ കുത്തിപ്പിടിച്ച് നിലത്തുകിടത്തി. കഴുത്തറുത്തശേഷം പൊലീസ് വരുന്നതുവരെ ശാന്തനായി പ്രതി ഇരുന്നുവെന്നും സുരക്ഷ ജീവനക്കാരന്‍ പറഞ്ഞു.
‘ഇരുവരും തമ്മില്‍ വഴക്കുണ്ടാക്കുന്നത് ദൂരെ നിന്ന് ഞാന്‍ കണ്ടിരുന്നു. കുറച്ചുനേരം കഴിഞ്ഞപ്പോള്‍ പെണ്‍കുട്ടിയെ യുവാവ് പിടിച്ചുതള്ളി. ശേഷം പെണ്‍കുട്ടിയെ കഴുത്തിന് കുത്തിപ്പിടിച്ച് കിടത്തി. പിന്നീട് കണ്ടത് ചോര ചീറ്റുന്നതാണ്. കത്തി താഴെയിട്ട് പയ്യന്‍ കൈ തുടച്ച് പരിസരത്തെ കസേരയില്‍ കയറി ഇരുന്നു.
ഉടന്‍ തന്നെ പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെയുള്ളവരെ വിളിച്ചുപറയുകയും അവരെത്തുകയും പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. ഈ സമയങ്ങളിലെല്ലാം ഒരു കൂസലുമില്ലാതെയാണ് പ്രതിയുടെ ഇരിപ്പ്’ സെക്യുരിറ്റി പറഞ്ഞു.
