ആലപ്പുഴ : പ്ലാസ്റ്റിക് വിമുക്ത ഭാരതം” എന്ന സന്ദേശം മുഴുവൻ ജനതയ്ക്കുംരാജ്യം നൽകിയിട്ടുണ്ട്. അതിലേക്കു എത്തിപ്പെടാനുള്ള തീവ്ര പ്രയത്നത്തിലാണ് ഭാരതം. പ്ലാസ്റ്റിക് മീനുകൾ എന്ന മലയാള സിനിമ ഭൂമിയിൽ ജീവനുള്ള എല്ലാത്തിനെയും പല രൂപത്തിലും, ഭാവത്തിലും, കാർന്നു തിന്നുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ നൽകുന്ന ദുരന്തങ്ങളിലേയ്ക്ക് വിരൽ ചൂണ്ടുന്ന ഒന്നാണ്.
മണ്ണ്, വെള്ളം, ജലാശയങ്ങൾ, കരയിലും വെള്ളത്തിലുമായി മനുഷ്യരടക്കമുള്ള മുഴുവൻ ജീവജാലങ്ങളും,
മുളക്കുന്ന പുൽനാമ്പു മുതൽ കൃഷിയും, സസ്യങ്ങളും വനസമ്പത്തും, എന്തിനേറെ അമ്മയുടെ ഗർഭാശയത്തിൽ വളരുന്ന കുഞ്ഞു വരെ വിവിധ തരത്തിലുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളുടെ സംഭാവനകളായ രോഗങ്ങൾക്ക് അടിമകളാണ്.
നിലവിലെ അവസ്ഥയിൽ നാം പ്ലാസ്റ്റിക്കിനെ കൂട്ടുപിടിച്ചു മുന്നോട്ടു പോയാൽ ഭൂമിയുടെയും ജീവജാലങ്ങളുടെയും അന്ത്യം കൊറോണയോ നിപ്പയോ അടക്കമുള്ള മഹാമാരികൾ ആയിരിക്കില്ല മറിച്ചു പ്ലാസ്റ്റിക് മാലിനിന്യങ്ങൾ മാത്രമായിരിക്കും എന്നതിന് യാതൊരു സംശയവും വേണ്ടതില്ല.
ഒരു സിനിമയുടെ പരിമിതികളിൽ നിന്നുകൊണ്ട് ലോക വിപത്തിനെ അഭ്രപാളികളിൽ കൊണ്ടുവരാനുള്ള ശ്രമം സംവിധായകൻ ഭംഗിയായി ചെയ്തിട്ടുണ്ട്.
തികച്ചും പുതുമുഖങ്ങളെ അണിനിരത്തികൊണ്ട് കഥയും, തിരക്കഥയും, സംഭാഷണവും അജയൻ കടനാട് എഴുതി പ്രിയദർശന്റെ സഹ സംവിധായകനായിരുന്ന സഞ്ജയ് നായരാണ് പ്ലാസ്റ്റിക് മീനുകളുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. അസോസിയേറ്റ് ടി. ജി. ഗീതു റൈം ഓണപ്പള്ളി.
ചിത്രത്തിലെ ഗാനങ്ങൾക്ക് കുറത്തിയാടൻ പ്രദീപ്, ഡോക്ടർ പ്രേം കുമാർ വെഞ്ഞാറംമൂട് എന്നിവർ വരികളെഴുതി വിനോദ് നീലാംമ്പരി സംഗീതം നൽകി, വിനോദ് നീലാംമ്പരിയും, കേരള സംഗീത നാടക അക്കാദമി പുരസ്കാരം നാലുതവണ സ്വന്തമാക്കിയ ശുഭയും ചേർന്ന് ഗാനങ്ങൾ ആലപിച്ചിരിക്കുന്നു.
ആലപ്പുഴ ജില്ലയിലും തീരദേശങ്ങളിലുമായി അന്ധകാരനഴി, മാരാരിക്കുളം, ചെത്തി, പള്ളിത്തോട് എന്നീ ലൊക്കേഷനുകളിൽ പൂർത്തീകരിച്ച പ്ലാസ്റ്റിക് മീനുകൾക്ക് ക്യാമറ ചലിപ്പിച്ചിരിക്കുന്നത് സന്തോഷ് ചങ്ങനാശ്ശേരി ആണ്.
പ്ലാസ്റ്റിക് മീനുകളുടെ ഓഡിയോ ലോഞ്ചിങ് 2021 ഫെബ്രുവരി ഒന്നിന് ആലപ്പുഴ കലവൂർ ക്രീം കോർണ്ണർ ഗാർഡനിൽ പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ നിർവഹിച്ചു. മലയാള സിനിമാ ഗാന മേഖലയിലെ വ്യത്യസ്തമായ ശബ്ദ സൗന്ദര്യത്തിനുടമയും, ആലപ്പുഴ അരൂർ നിയുക്ത എം. എൽ. എ. യുമായ ദലീമയായിരുന്നു ഫെബ്രുവരി 21 നു അന്ധകാരനഴിയിൽ വച്ച് ചിത്രത്തിന്റെ പൂജാകർമ്മം ചെയ്തത്.
കൊറോണ പ്രതിസന്ധികളെ മറികടന്നു പ്ലാസ്റ്റിക് മീനുകൾ ഡ്രീംസ് ആരോ പ്രോഡക്ഷൻസ് ഈ മാസം ഒ. ടി. ടി. വഴി പ്രേക്ഷകരിലേക്ക് എത്തിക്കുന്നു.
